[www.keralites.net] ഇവ അനുഗ്രഹമോ ശാപമോ?

ഇവ അനുഗ്രഹമോ ശാപമോ?
Fun & Info @ Keralites.net 
ആന്റിബയോട്ടിക്കുകളുടെ ചരിത്രത്തിലെ അവിസ്‌മരണീയമായ ദിവസമാണ്‌ 1942 ഓഗസ്‌റ്റ് 6. അന്നാണു ചരിത്രത്തില്‍ ആദ്യമായി ഒരു രോഗിക്ക്‌ പെനിസിലിന്‍ കുത്തിവച്ചത്‌. അലക്‌സാണ്ടര്‍ ഫ്‌ളെമിംഗിന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹെന്റി ലാംബര്‍ട്ട്‌ എന്ന രോഗി മാരകമായ മെനിന്‍ജയ്‌റ്റിസ്‌ (മസ്‌തിഷ്‌കാവരണത്തെ ബാധിക്കുന്ന പഴുപ്പ്‌) രോഗം ബാധിച്ചു മരണത്തോടു മല്ലടിക്കുന്നു. അന്ന്‌ ആ രോഗത്തിനു ഫലപ്രദമായ ചികിത്സയില്ലായിരുന്നു. മരണം സുനിശ്‌ചിതം. താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു കണ്ടുപിടിച്ച പെനിസിലിന്‍, ഓക്‌സ്ഫോര്‍ഡിലെ ഹോവാര്‍ഡ്‌ ഫ്‌ളോറി 14 വര്‍ഷം കൊണ്ടു ശുദ്ധീകരിച്ചു കുത്തിവയ്‌ക്കാവുന്ന വിധത്തില്‍ ആക്കിയതായി ഫ്‌ളെമിംഗ്‌ അറിഞ്ഞു. അദ്ദേഹത്തില്‍ നിന്നും ആ മരുന്നു വാങ്ങി രോഗിക്കു കുത്തിവച്ചു. ആ രോഗി ജീവിതത്തിലേക്കു തിരിച്ചുവരുന്നത്‌ അലക്‌സാണ്ടറും മറ്റുള്ളവരും അത്ഭുതപൂര്‍വം നോക്കിനിന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു തമാശയായി തോന്നാം. മറ്റു രണ്ടുപേര്‍ക്കൊപ്പം 1945-ല്‍ അലക്‌സാണ്ടര്‍ ഫ്‌ളെമിംഗിനു പെനിസിലിന്‍ കണ്ടുപിടിച്ചതിനു നോബല്‍ സമ്മാനം ലഭിച്ചു. അവിചാരിതമായി അദ്ദേഹം കണ്ടുപിടിച്ച പെനിസിലിന്‍, രണ്ടാം ലോക മഹായുദ്ധത്തില്‍ ദശലക്ഷക്കണക്കിനു മുറിവേറ്റ സൈനികരെ മരണവക്രത്തില്‍ നിന്നും രക്ഷപ്പെടുത്തി.
 
ആന്റിബയോട്ടിക്‌ യുഗം
 
ഒരു രോഗാണുവിനെ മറ്റൊരണുവിനെക്കൊണ്ടു നാമാവശേഷമാക്കുന്ന പ്രക്രിയയാണ്‌ ആന്റിബയോട്ടിക്‌ ചെയ്യുന്നത്‌. ആദ്യത്തെ ആന്റിബയോട്ടിക്കായ പെനിസിലിന്റെ കണ്ടുപിടിത്തത്തോടെ ആന്റിബയോട്ടിക്‌ യുഗം ആരംഭിച്ചു. 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരങ്ങളായ കണ്ടുപിടിത്തങ്ങളില്‍ പെട്ട ആന്റിബയോട്ടിക്കുകളും വാക്‌സിനുകളും കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആഗോളതലത്തില്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ഗുണമേന്മയേറിയ ജീവിതം പ്രദാനം ചെയ്യുന്നതില്‍ പ്രധാന പങ്കു വഹിക്കാനും കഴിഞ്ഞു.
 
ജീവന്‍രക്ഷാ ഔഷധങ്ങള്‍
 
വളരെ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ ഔഷധങ്ങളാണ്‌. എന്നാല്‍, യാതൊരു തത്വദീക്ഷയുമില്ലാതെ എന്തിനും ഏതിനും എടുത്തു പ്രയോഗിച്ചാല്‍ ഇവ അപകടകാരികളാകുമെന്നതിനു രണ്ടു പക്ഷമില്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ കണക്കു നോക്കിയാല്‍ ഏകദേശം 50 ശതമാനം എങ്കിലും അനാവശ്യമായി ഉപയോഗിക്കുകയാണെന്നു കാണാം. പലപ്പോഴും രോഗികള്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടാറുണ്ട്‌.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്ന ഡോക്‌ടര്‍ക്കു മരുന്നിന്റെ പ്രവര്‍ത്തനരീതി, നിര്‍ദേശിക്കുന്ന മരുന്നിന്‌ ഏതെല്ലാം വിഭാഗത്തില്‍ പെട്ട അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌, എന്തൊക്കെയാണു പ്രധാന പാര്‍ശ്വഫലങ്ങള്‍, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ പ്രയോഗിക്കുമ്പോള്‍ അവ ഒന്നു മറ്റൊന്നിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുമോ, അതോ ഒന്നു മറ്റൊന്നിനെതിരേ പ്രവര്‍ത്തിക്കുമോ, രോഗിയുടെ പ്രതിരോധശക്‌തി എത്രത്തോളമുണ്ട്‌ മുതലായ കാര്യങ്ങളെപ്പറ്റി നല്ല പരിജ്‌ഞാനം ആവശ്യമാണ്‌. ഇവ കൂടാതെ രോഗിയുടെ പ്രായം, ചികിത്സിക്കാനുദ്ദേശിക്കുന്ന രോഗത്തോടൊപ്പം മറ്റു രോഗങ്ങള്‍ (പ്രത്യേകിച്ചും എയ്‌ഡ്സ്‌ മുതലായവ) പ്രസ്‌തുത രോഗിക്കുണ്ടോ, മറ്റെന്തെങ്കിലും മരുന്നുകള്‍ (പ്രമേഹം, ഉയര്‍ന്ന രക്‌തസമ്മര്‍ദം മുതലായവയ്‌ക്ക്) രോഗി കഴിക്കുന്നുണ്ടോ, നിര്‍ദേശിക്കാനുദ്ദേശിക്കുന്ന മരുന്നുകള്‍ രോഗി നേരത്തെ ഉപയോഗിച്ചിട്ടുണ്ടോ, ഏതെങ്കിലും മരുന്നുകള്‍ക്ക്‌ അലര്‍ജി ഉണ്ടായിട്ടുണ്ടോ എന്നെല്ലാം അന്വേഷിച്ച്‌ ഉറപ്പു വരുത്തേണ്ടതാണ്‌.
 
പ്രവര്‍ത്തനരീതി
 
ചില ആന്റിബയോട്ടിക്കുകള്‍ കുത്തിവച്ചാലേ പ്രവര്‍ത്തിക്കുകയുള്ളൂ. മറ്റു ചിലവ വായില്‍ക്കൂടി കഴിച്ചാലും പ്രവര്‍ത്തിക്കും.
 
ചില മരുന്നുകള്‍ കോശഭിത്തിയില്‍ പ്രവര്‍ത്തിക്കുന്നു. ഉദാ: പെനിസിലിന്‍, വാന്‍കോമൈസിന്‍.
 
മറ്റു ചിലവ പ്രൊട്ടീന്‍ ഉല്‌പാദനത്തെ തടസപ്പെടുത്തുന്നു. ഉദാ: ടെട്രാസൈക്ലിന്‍, എരിത്രോമൈസിന്‍.
 
നൂക്ലിക്‌ ആസിഡ്‌ ഉല്‌പാദനത്തെ ബാധിക്കുന്ന മരുന്നുകളില്‍ ക്ഷയരോഗത്തിനുപയോഗിക്കുന്ന റൈഫാംപിസിന്‍ ഉള്‍പ്പെടുന്നു. ക്വിനലോണ്‍ ഗ്രൂപ്പില്‍ പെട്ട മരുന്നുകള്‍ ഡി.എന്‍.എ. ഉല്‌പാദനത്തെ ബാധിക്കുന്നു.
 
പ്രവര്‍ത്തനമേഖല
 
ആന്റിബയോട്ടിക്കുകള്‍ വിധിക്കുന്നതിനു മുമ്പ്‌, രോഗിക്ക്‌ ഏതു വിഭാഗത്തില്‍ പെട്ട രോഗാണുബാധയാണുള്ളതെന്നു കണ്ടുപിടിക്കണം. രോഗിയുടെ രക്‌തം, കഫം, മൂത്രം മുതലായവയില്‍ നിന്നും രോഗാണുക്കളെ ഏതെല്ലാം മരുന്നുകൊണ്ട്‌ ഉന്മൂലനം ചെയ്യാന്‍ സാധിക്കും എന്നും മറ്റുമുള്ള കാര്യങ്ങള്‍ മനസിലാക്കിയ ശേഷം അതിനു പറ്റിയ ആന്റിബയോട്ടിക്കുകള്‍ മാത്രം കൊടുക്കണം. മിക്കവാറും മരുന്നുകള്‍ കരള്‍ വഴിയും വൃക്കകള്‍ വഴിയുമാണു പുറന്തള്ളപ്പെടുന്നത്‌. പ്രസ്‌തുത അവയവങ്ങള്‍ക്കു രോഗം ബാധിച്ചവര്‍ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കൊടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
 
ഏറ്റവും ചെലവു കുറഞ്ഞതും ഉദ്ദേശിക്കുന്ന അണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ളതുമായ മരുന്നുകള്‍ മാത്രം കൊടുക്കുകയാണുത്തമം. കാര്യക്ഷമതയുള്ള അളവില്‍, വേണ്ടത്ര ദിവസം മരുന്നു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി ഇറങ്ങുന്ന ആന്റിബയോട്ടിക്കുകള്‍ പലതും, ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നവയേക്കാള്‍ മെച്ചമാണെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ചിലയവസരങ്ങളില്‍ ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍ ഒരേയവസരം കൊടുക്കേണ്ടി വരും. പ്രത്യേകിച്ചും മാരകമായ അണുബാധയുണ്ടാവുമ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗാണുക്കളെ കണ്ടുപിടിച്ച്‌, ഏതു മരുന്നാണു പ്രയോജനപ്രദമെന്നു നോക്കാന്‍ സമയം കാണുകയില്ല. കൂടാതെ, അണുബാധ മൂലമുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍, വ്രണങ്ങള്‍, മൂത്രാശയത്തിലെ പഴുപ്പ്‌ മുതലായ രോഗങ്ങള്‍ക്ക്‌ എപ്പോഴും രോഗാണുക്കളെ വേര്‍തിരിച്ചെടുത്ത ശേഷം മാത്രം മരുന്നു കൊടുക്കുക പ്രായോഗികമല്ല.
 
ഒന്നിലധികം മരുന്നുകള്‍
 
പലപ്പോഴും രോഗികള്‍ ഒന്നിലധികം ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം മരുന്നു കഴിക്കുന്നുണ്ടാവും. ചില മരുന്നുകള്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ പ്രവര്‍ത്തനശേഷി പല മടങ്ങു വര്‍ധിച്ചു രോഗിയെ പ്രതികൂലമായി ബാധിക്കുന്നു. ചിലപ്പോള്‍ അവയില്‍ ഒന്ന്‌ മറ്റൊന്നിനെതിരേ പ്രവര്‍ത്തിച്ചു രണ്ടിന്റെയും പ്രയോജനം നഷ്‌ടപ്പെടുന്നു. കൊളിസ്‌റ്ററോള്‍ കുറയ്‌ക്കാന്‍ കൊടുക്കുന്ന മരുന്നാണു സ്‌റ്റാറ്റിന്‍സ്‌. ഇവയുടെ കൂടെ തിയോഫിലിന്‍, ഡിജോക്‌സിന്‍ മുതലായ മരുന്നുകള്‍ ചേര്‍ത്താല്‍ മാരകമായ പാര്‍ശ്വഫലങ്ങളുണ്ടാകും. റൈഫാം പിസിന്‍ എന്ന മരുന്ന്‌ സ്‌റ്റാറ്റിന്‍സിനെ പ്രവര്‍ത്തനരഹിതമാക്കുന്നു. ഇരുമ്പു ചേര്‍ന്ന മരുന്നുകളും ആമാശയത്തിലെ വ്രണങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകളും ടെട്‌റാസൈക്ലിന്‍ ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനശേഷി ഗണ്യമായി കുറയ്‌ക്കുന്നു.
 
മരുന്നുകളുടെ നിര്‍വീര്യത
 
അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതു മൂലം ചികിത്സാച്ചെലവു വര്‍ധിക്കുന്നതോടൊപ്പം അനാവശ്യമായ പാര്‍ശ്വഫലങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. ഇതിനേക്കാള്‍ ഗൗരവമേറിയ മറ്റൊരു ദോഷവശം-ആന്റിബയോട്ടിക്കുകളോട്‌ അണുജീവികള്‍ക്കു പ്രതികരണം ഇല്ലാതാകുന്നു എന്നതാണ്‌. രോഗി അണുബാധ മൂലം മരണത്തോടു മല്ലടിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ജീവരക്ഷകമായ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്നു. അങ്ങനെ അമൂല്യമായ ഔഷധം ഉപയോഗശൂന്യമായി തീരുന്നതു കാണാം.
 
ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണു ലോകമെമ്പാടുമുള്ള ആരോഗ്യ വിദ്യാഭ്യാസ സമ്മേളനങ്ങളില്‍, പ്രത്യേകിച്ചും ചികിത്സകരും രോഗികളും ഉള്‍പ്പെടുന്ന ചര്‍ച്ചകളില്‍ ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തിനെതിരായുള്ള ബോധവല്‍ക്കരണത്തിനു പ്രാധാന്യം നല്‍കുന്നത്‌. ഇക്കാര്യം പ്രമുഖ അമേരിക്കന്‍ വൈദ്യശാസ്‌ത്ര പ്രസിദ്ധീകരണമായ ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണലിന്റെ 2011 ജനുവരി 13-ലെ പതിപ്പില്‍ പ്രതിപാദിച്ചിരിക്കുന്നതില്‍ നിന്ന്‌ ഇത്‌ അടിയന്തര പ്രാധാന്യമുള്ള ഒരു ആഗോള പ്രശ്‌നമാണെന്നു കാണാം.
 
പ്രതിരോധത്തിന്‌
 
രോഗപ്രതിരോധത്തിനായും ആന്റിബയോട്ടിക്കുകള്‍ അപൂര്‍വമായി ഉപയോഗിക്കാറുണ്ട്‌. രോഗം വന്നാലുണ്ടാകാവുന്ന ദൂഷ്യഫലങ്ങള്‍, പ്രതിരോധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളേക്കാള്‍ മാരകമാകാവുന്ന അവസ്‌ഥയില്‍ മാത്രമേ പ്രതിരോധ ചികിത്സയ്‌ക്കായി മുതിരാവൂ. എങ്കില്‍ തന്നെയും ഏറ്റവും കുറഞ്ഞ സമയത്തേക്കു മാത്രമായി പ്രതിരോധചികിത്സ ചുരുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങളില്‍, ശരിയായ ആന്റിബയോട്ടിക്കുകള്‍, ശരിയായ അളവില്‍, വേണ്ടത്ര ദിവസം ഉപയോഗിച്ചാല്‍ ഇലയ്‌ക്കും മുള്ളിനും കേടു വരാതെ സൂക്ഷിക്കാം. ആന്റിബയോട്ടിക്കുകള്‍ അനുഗ്രഹമാക്കി മാറ്റാം.
thanks mangalam com
regards..maanu